Thursday, 16 January 2014

സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ലൈക്കിന്റെയും ഫോളോവേഴ്‌സിന്റെയും എണ്ണം കാട്ടി മേനി നടിക്കുന്ന രാഷ്ട്രീയക്കാര്‍ ജാഗ്രതൈ. നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിന് ചിലവാകുന്ന ഓരോ രൂപയും ഇനി തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കില്‍ വരും. ഇതിന്റെ കണക്ക് കമ്മിഷന് ഹാജരാക്കണം. വീഴ്ച വരുത്തിയാല്‍ പിടി വീഴും.

വെള്ളിയാഴ്ചയാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ , യൂട്യൂബ് എന്നിവ വഴിയുള്ള പ്രചരണത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. ഇതനുസരിച്ച് ഇനി മുതല്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിവരങ്ങളും സത്യവാങ്മൂലത്തിന്റെ ഭാഗമായി കമ്മിഷന് സമര്‍പ്പിക്കണം.

ഈ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഉപയോഗിക്കുന്ന പരസ്യങ്ങള്‍ കമ്മിഷനില്‍ നിന്ന് നേരത്തെ സര്‍ട്ടിഫൈ ചെയ്തു വാങ്ങുകയും ചെയ്യണം. ഈ പരസ്യങ്ങളും സൈറ്റുകളിലെ മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും വേണ്ടി ചിലവിടുന്ന മുഴുവന്‍ പണവും ഇനി പാര്‍ട്ടികള്‍ കണക്കു കാണിക്കണം.

ഈ സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളും ഇനി മുതല്‍ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാകും. രാഷ്ട്രീയ പാര്‍ട്ടികളും വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലെ വെബ്‌പേജുകള്‍ക്കും ഇതു ബാധകമാണ്.

കൊളാബൊറേറ്റീവ് പ്രോജക്റ്റ്‌സ് (വിക്കിപീഡിയ), ബ്ലോഗുകളും മൈക്രോ ബ്ലോഗുകളും (ട്വിറ്റര്‍ ), കണ്ടന്റ് കമ്മ്യൂണിറ്റികള്‍ (യൂട്യൂബ്), സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ (ഫെയ്‌സ്ബുക്ക്), വര്‍ച്വല്‍ ഗെയിം വേള്‍ഡ് (അപഌക്കേഷനുകള്‍ ) എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് കമ്മിഷന്‍ മാര്‍ഗരേഖ പുറത്തിറക്കിയത്
.

No comments:

Post a Comment