Thursday, 16 January 2014

സാങ്കേതിക വിപ്ലവം റാസ്ബറി പൈ വഴി




'വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!' എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്.

കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്നവയായി മാറിയിരിക്കുന്നു. സമീപഭാവിയില്‍ പാഠപുസ്തകങ്ങളും ഹോംവര്‍ക്കുകളും പരീക്ഷകളുമെല്ലാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകും എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ട്, പല വിദേശ രാജ്യങ്ങളിലും കുട്ടികളെ അക്ഷരം എഴുതി പഠിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടര്‍ ടൈപ്പിങിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിരിക്കുന്നു.

സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക് സാങ്കേതികവിദ്യകള്‍ ഇഴുകിച്ചേരുന്നത് നല്ലകാര്യം തന്നെ. എന്നാല്‍ അടുത്ത തലമുറയുടെ ദിശാബോധം രൂപപ്പെടുത്തുന്നതില്‍ ഈ മുന്നേറ്റം തെറ്റായ ചില സ്വാധീനങ്ങള്‍ ചെലുത്തുന്നതായി ഒട്ടേറെ വിദ്യാഭ്യാസവിചക്ഷണര്‍ വിലയിരുത്തുന്നു. ശാസ്ത്രാഭിരുചിയും ഗണിതപ്രശ്‌നപരിഹാര (problem solving) ശേഷിയും പുതിയ തലമുറയില്‍ അപകടകരമാം വിധം കുറഞ്ഞുവരുന്നുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

കമ്പ്യൂട്ടര്‍ അവബോധത്തിന്റെ കാര്യത്തില്‍ മറ്റേത് തലമുറയെക്കാളും മുന്നില്‍ നില്‍ക്കുന ഇക്കാലത്ത് വിലകൂടിയ, കാര്യക്ഷമതയേറിയ ഉപകരണങ്ങള്‍ കുട്ടികളുടെ ജിജ്ഞാസ തല്ലിക്കെടുത്തുന്നു. എന്തും വിരല്‍തുമ്പില്‍ സാധ്യമാകുന്നു എന്നത് കുട്ടികളുടെ സ്വതന്ത്രചിന്തയെ പ്രതികൂലമായി ബാധിക്കും. വിലപിടിപ്പുള്ള കമ്പ്യൂട്ടറുകള്‍ സ്വന്തമായി ഉണ്ടെങ്കിലും അവയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനോ അവയെ അടുത്തറിയാനോ സാദ്ധ്യമല്ലാത്തതിനാല്‍ , വെറും ഗെയിമുകളിലും വീഡിയോ കാണലിലും ഒതുങ്ങിപ്പോകുന്നു കുട്ടികളുടെ മനോവ്യാപാരം.

ചുരുക്കത്തില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമല്ലാതിരുന്ന പഴയ തലമുറയെക്കാള്‍ ശുഷ്‌ക്കമായ അവസ്ഥയില്ലാണ് ഇന്നത്തെ വിദ്യാര്‍ഥിസമൂഹത്തിന്റെ ചിന്താമണ്ഡലം എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ ആശയവൈവിധ്യമോ കാര്യപ്രാപ്തിയോ ഇല്ലാത്ത, എന്തിന് ഓര്‍മ്മശക്തി പോലും നേരാംവണ്ണമില്ലാത്ത ഒരു സമൂഹം ആയിരിക്കും ഉരുത്തിരിയുന്നത് എന്ന മുന്നറിയിപ്പാണ് പല വിദഗ്ധരും നല്‍കുന്നത്.

ലോകമെമ്പാടും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാവ്യാധിക്ക് പരിഹാരം കാണാനും, കുട്ടികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ധിപ്പിക്കുവാനും വേണ്ടി ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ എബെന്‍ അപ്പ്‌ടൌണി ( Eben Upton ) ന്റെ നേതൃത്വത്തിലുള്ള സംഘം രൂപകല്‍പ്പന ചെയ്ത ചെറിയ കമ്പ്യൂട്ടറാണ് റാസ്‌ബെറി പൈ (Raspberry Pi).

അടുത്തകാലം വരെ റാസ്‌ബെറി പഴങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഒരു മധുരപലഹാരമായിരുന്നു റാസ്‌ബെറി പൈ. എന്നാലിന്ന് ഒരു സാങ്കേതിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്ന കമ്പ്യുട്ടര്‍ ആണിത്. മധുരപലഹാരം കഴിക്കുന്ന താത്പര്യത്തോടെയും ആവേശത്തോടെയുമാകണം കുട്ടികള്‍ ഇതിനെ സമീപിക്കേണ്ടത് എന്ന ഉദ്ദേശത്തോടെയാണത്രേ ഈ പേര് നല്‍കിയത്.

കേവലം 45 ഗ്രാം മാത്രം ഭാരമുള്ള, പേഴ്‌സിലൊതുങ്ങുന്ന ഒരു ക്രെഡിറ്റ്കാര്‍ഡിന്റെ വലുപ്പമുള്ള ഒരു സിങിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ ആണിത്. 700 മെഗാഹെര്‍ട്‌സില്‍ (700 MHz ) പ്രവര്‍ത്തിക്കുന്ന ആം (ARM architecture) വിഭാഗത്തില്‍പെട്ട മൈക്രോപ്രോസസ്സര്‍ ആണ് ഇതിനു ജീവന്‍ നല്‍കുന്നത്. ഹൈഡെഫനിഷന്‍ വീഡിയോകള്‍ പ്രോസസ് ചെയ്യാന്‍ കെല്‍പ്പുള്ള ഗ്രാഫിക് പ്രോസിസ്സിങ് യുണിറ്റും പൈക്ക് സ്വന്തമായുണ്ട്.

ക്യാമറകളിലും മറ്റും നാം ഉപയോഗിക്കുന്ന എസ് ഡി കാര്‍ഡ് ആണ് പൈയുടെ ഹാര്‍ഡ്ഡിസ്‌ക്. ലിനക്‌സ്/യുണിക്‌സ് സിസ്റ്റങ്ങളുടെ ചുവടുപിടിച്ച്, ഈ കാര്‍ഡില്‍ ഒതുങ്ങുന്ന ഒരു കുഞ്ഞന്‍ ഓപ്പറെറ്റിംഗ് സിസ്റ്റവും പൈയില്‍ ഉണ്ട്.

വലിയ കമ്പ്യൂട്ടറുകളെപോലെ സങ്കീര്‍ണമായ പവര്‍യൂണിറ്റുകളൊന്നും പൈയ്ക്ക് ആവശ്യമില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ സര്‍വസാധാരണമായ മൈക്രോ യു എസ്ബി കേബിള്‍ വഴിയാണ് ഇതിനു പവര്‍ നല്‍കുന്നത്. കീബോര്‍ഡും മൗസും ഘടിപ്പിക്കാനാവശ്യമായ യു എസ് ബി പോര്‍ട്ടുകളും, നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിക്കായി ഈതര്‍നെറ്റ് പോര്‍ട്ടും ഇതിന്റെ ചെറിയ ബോര്‍ഡില്‍ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎംഐ ഉള്‍പെടെ അവശ്യം വേണ്ട ഓഡിയോ വീഡിയോ പോര്‍ട്ടുകള്‍ ഇതില്‍ ഉണ്ട്.

ഒരു കമ്പ്യുട്ടര്‍ മോണിറ്ററുമായോ ടിവിയുമായോ ഘടിപ്പിച്ച് പവര്‍ ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ പത്തുമിനിറ്റിനുള്ളില്‍ കമ്പ്യൂട്ടര്‍ റെഡി.

ഉപഭോക്താവിന് സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പോര്‍ട്ടുകളും മറ്റു ഇന്‍പുട്ട് ഔട്ട്പുട്ട് സങ്കേതങ്ങളുമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചെലവ് കുറയ്ക്കുമെന്ന് മാത്രമല്ല, ലളിതമായ രീതിയിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരം കുട്ടികള്‍ക്ക് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനും കമ്പ്യൂട്ടറിന്റെ സവിശേഷതകള്‍ മനസിലാക്കാനും സാധിക്കും.


വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സാങ്കേതികപരിജ്ഞാനം നല്‍കാന്‍ പൈ ഉള്‍പ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ വിവധ സന്നദ്ധസംഘടനകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഘാന പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം 'പൈ ലാബുകള്‍' സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളില്‍ , സാധാരണഗതിയില്‍ പിന്തള്ളപ്പെട്ടു പോകാറുള്ള ഇത്തരം നാടുകളിലെ കുട്ടികളെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പ്രശംസനീയമാണ്. പൈയുടെ കുറഞ്ഞ ചിലവും, പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ചെറിയ സാങ്കേതിക പരിജ്ഞാനം മതിയെന്നതും ഇതിന്റെ വിജയത്തിലെ അനിവാര്യഘടകങ്ങളാണ്.

കുട്ടികള്‍ക്കായുള്ള വെബ്ബ് ബ്രൗസര്‍ , മറ്റ് വിദ്യാഭ്യാസ അധിഷ്ഠത സോഫ്റ്റ്‌വേറുകള്‍ , ഗെയിമുകള്‍ എന്നിവ യഥേഷ്ടം ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കാവുന്നതരത്തില്‍ പൈ സ്റ്റോറുകളില്‍ ലഭ്യമാണ്.

എട്ടുവയസു മുതല്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങില്‍ തുടക്കം കുറിക്കണം എന്നാണ് എംഐടി ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. അതുപ്രകാരം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിന്റെ ബാലപാഠങ്ങള്‍ രസകരമായി കുട്ടികളില്‍ എത്തിക്കുവാന്‍ ഉതകുന്ന സ്‌ക്രാച്ച് (Scratch) സോഫ്റ്റ്‌വേര്‍ സൗജന്യമായി പൈ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം .

ഇന്റര്‍നെറ്റിന്റെയും വെബ്ബ്‌സൈറ്റുകളുടെയും അടിസ്ഥാനത്ത്വങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടി ഗൂഗിള്‍ 'കോഡര്‍' (Coder ) എന്ന ചെറുസോഫ്റ്റ്‌വേര്‍ ടൂള്‍കിറ്റ് റാസ്‌ബെറി പൈക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.

സയന്‍സ് പഠിതാക്കള്‍ക്ക് അവശ്യം വേണ്ടുന്ന മാത്തമാറ്റിക്ക സോഫ്റ്റ്‌വേര്‍ റാസ്‌ബെറി പൈ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന വാര്‍ത്ത ഈ രംഗത്തുള്ളവര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇവയ്ക്ക് പുറമേ കുട്ടികള്‍കള്‍ക്കാവശ്യമുള്ള ഒട്ടേറെ കൂട്ടായ്മകളും രംഗത്തുണ്ട്. കുട്ടികള്‍ക്ക് തനിയെയോ, മുതിര്‍ന്നവരുടെ ചെറിയ സഹായത്തോടെയോ ചെയ്യാന്‍ കഴിയുന്ന ഹോബി പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന പൈ മാഗസിനും ശ്രദ്ധ നേടിയിട്ടുണ്ട്.

കേവലം കുട്ടികള്‍ക്കായി തുടങ്ങിയ ഈ സംരംഭത്തിന് ലോകത്താകമാനമുള്ള മുതിര്‍ന്ന ടെക്‌നോളജി പ്രേമികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പൊതുവിപണിയില്‍ ലഭ്യമായി എതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു മില്യന്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു എന്നതും, വര്‍ധിച്ചുവരുന്ന ആവശ്യക്കാരെ തൃപ്തിപെടുത്താന്‍ ഉല്‍പാദകര്‍ക്ക് സാധിക്കുന്നില്ല എന്നതും പൈയുടെ ജനപ്രീയത സൂചിപ്പിക്കുന്നു.

A, B എന്നീ രണ്ടു മോഡലുകളില്‍ ലഭ്യമായ പൈ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ ഹോബി പ്രൊജക്റ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പൈയില്‍ ലഭ്യമായ ഗ്രാഫിക് പ്രോസസിങ് യുണിറ്റുകളുടെയും ഇന്‍പുട്ട് ഔട്ട്പുട്ട് പോര്‍ട്ടുകളുടെയും സഹായത്താല്‍ ചെറിയ ഹോബിപ്രൊജക്റ്റുകള്‍ മുതല്‍ വലിയ സാങ്കേതികസംവിധാനങ്ങള്‍ വരെ നിര്‍മിക്കാന്‍ കഴിയും. പൈയുടെ സഹായത്തല്‍ പ്രവത്തിക്കുന്ന റോബോട്ട് ഈയിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വില കൂടിയ ഹോം എന്റര്‍ടൈന്‍മെന്റ് സംവിധാനങ്ങളെ വെല്ലുന ചില മീഡിയസെന്റര്‍ പ്രോഗ്രാമുകള്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്.

താത്പര്യമുള്ള സാങ്കേതിക പ്രവത്തകരുടെ കൂട്ടായ്മ പൈ സംരംഭങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. വിവിധ ഉപയോഗങ്ങള്‍ക്കുള്ള സോഫ്റ്റ്‌വേറുകളും ഹാര്‍ഡ്‌വേര്‍ മോഡ്യൂളുകളും സൗജന്യമായും ചുരിങ്ങിയ വിലക്കും ലഭ്യമാകുന്നു.

വീട്ടിലെ മുതിര്‍ന്നവര്‍ വിലകൂടിയ കാറോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്നതിനോടാണ് പൈയെ എബെന്‍ ഉപമിക്കുന്നത്. 'തന്റെ സ്വന്തം' എന്ന ബോധം, പുതിയ പരീക്ഷണങ്ങള്‍ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നു. അതുവഴി പ്രവചനങ്ങള്‍ക്കതീതമായ ഫലമാണ് സമൂഹത്തിന് ലഭിക്കുന്നത് .

ഇത്തരം സംരംഭങ്ങളുടെ അനന്തസാധ്യത മുന്നില്‍കണ്ട് ബ്രിട്ടണ്‍ , ക്യാനഡ തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഇതിനെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. അത്രയുമൊന്നും കടന്നുചെല്ലാന്‍ നമുക്കാവില്ല. എങ്കിലും നമ്മുടെ കുട്ടികളെ ഈ മാറ്റങ്ങള്‍ അറിയിക്കാനുള്ള പരിശ്രമമെങ്കിലും നാം നടത്തണം. കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെയും മറ്റും വാര്‍ഷിക പ്രൊജക്റ്റുകളില്‍ ഇത്തരം നൂതനമാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും പ്രോത്സാഹിപ്പിക്കാനും അധ്യാപകര്‍ തയ്യാറാകണം.

ശാസ്ത്രക്ലബ്ബുകളും പിടിഎ സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും കേരളത്തിലെ സ്‌കൂളുകളില്‍ പൈ ലാബുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്കണം. കേരളത്തിലെ മിക്ക സ്‌കൂളുകളിലും ഇന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. അതുകൊണ്ട് കേവലം വിലകുറഞ്ഞ കമ്പ്യുട്ടര്‍ ആയല്ല ഇതിനെ നാം കാണേണ്ടത്. ശാസ്ത്ര സാങ്കേതിക അഭിരുചി വളര്‍ത്തുകയെന്ന വലിയ ലക്ഷ്യത്തെ വേണം മുന്നില്‍ കാണാന്‍ . ശാസ്ത്രസാങ്കേതിക രംഗത്ത് സ്വതന്ത്രമായി ചിന്തിച്ച്, സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തി മുന്നേറാന്‍ , നമ്മടെ കുട്ടികളെ പ്രാപ്തരാക്കാന്‍ ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ആശയ സമാഹരണത്തിന് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് unnii21@gmail.com മായി ബന്ധപ്പെടാം.

ആമസോണ്‍ , ഈബേ, ക്രേസി പൈകിറ്റ്‌സ്ന്‍ സ്‌പേയെഴ്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരികളില്‍നിന്ന് ഏതാണ്ട് 3250 രൂപയ്ക്ക് റാസ്ബറി പൈയും മറ്റ് അനുബന്ധ കിറ്റുകളും സ്വന്തമാക്കാം. സാമ്പത്തിക ശേഷിയുള്ളവരുടെ ക്രിസ്തുമസ് അവധിക്കാലത്തെ ഒഴിവുകാല വിനോദം അതാകട്ടെ. അതുമല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ അടുത്ത പിറന്നാള്‍ ആഘോഷം ഇത്തരം ഒരു കൂട്ടായ്മ നടത്തി ആകട്ടെ. ഇത്തരം അറിവുകള്‍ ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട് .

നാം സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ എത്ര നിസ്സാരമെങ്കിലും അവ നമ്മളില്‍ ഉണ്ടാക്കുന്ന ആവേശവും ആത്മവിശ്വാസവും പറഞ്ഞറിയിക്കവുന്നതിലും അപ്പുറത്താണ്. കേവലം രണ്ടു മൂന്ന് മണിക്കൂറുകള്‍ മാത്രം പൈയുമായി ചിലവിട്ടപ്പോള്‍ തന്നെ, ഒരു പുതിയ ലോകത്തേക്കുള്ള വതായായം തുറന്നതായി എനിക്ക് തോന്നി. അപ്പോള്‍ ഏഴോ എട്ടോ വയസുള്ള ഒരു കുട്ടിയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ
.

No comments:

Post a Comment